Saturday, April 16, 2011

ദേശത്തിന്റെ കലാ രംഗം : ഇടറാത്ത താളങ്ങള്‍ , മായാത്ത വര്‍ണ്ണങ്ങള്‍ ...

തലമുറകളായി പകര്‍ന്നു കിട്ടിയ മിക്ക നാടന്‍ കലാരൂപങ്ങളും അനുഷ്ഠാനകലകളും ഇപ്പോഴും നമ്മുടെ നാട്ടില്‍ നശിക്കാതെ നില്‍ക്കുന്നു എന്നത് നിസ്സാര കാര്യമല്ല . ചിങ്ങത്തിലെ ഉത്രാട രാത്രിയുടെ അവസാന യാമങ്ങളില്‍ ശ്രീ മഹാ ദേവനൊപ്പംനമ്മെയും പാടി ഉണര്ത്തുന്നവര്‍ ഇന്നെത്ത്ര ഗ്രാമങ്ങളില്‍ ബാക്കി ഉണ്ട് ? അത് പോലെ, മകരക്കൊയ്ത് കഴിഞ്ഞ പാടങ്ങളില്‍ക്കൂടി തിളയ്ക്കുന്ന വേനല്‍ച്ചൂടില്‍ തനിക്കെറ്റം പ്രിയപ്പെട്ട ഉണ്ണിയെത്തേടി അലയുന്ന പൂതങ്ങള്‍ ഇന്നും നമുക്ക് പ്രിയപ്പെട്ട ഉത്സവക്കാഴ്ചയാണ് . ഇതിനു പുറമേ പുരാതന ആയോധന കലകളുടെ സ്വഭാവം സൂചിപ്പിക്കുന്ന പരിച മുട്ട് കളി പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന സംഘങ്ങള്‍ ഇവിടെയുണ്ട് . ക്ഷേത്രങ്ങളിലെ ഒരു അനുഷ്ടാന കല ആയ കളംപാട്ട് അവതരിപ്പിക്കുന്ന നാല് കുടുംബങ്ങള്‍ ആനമങ്ങാട്ടുണ്ട്. കര്‍ണ്ണാടക സംഗീതത്തില്‍ ദേശാന്തര പ്രശസ്തിയുള്ള ഗായകനായിരുന്നു ശ്രീ ഭാഗവതര്‍ രാമകുറുപ് . കലാരംഗത്ത്‌ നിയതമായ ഒരു പരിശീലന പദ്ധതി ആദ്യമായി ഉണ്ടായത് ഒരു പക്ഷെ ചെണ്ട മേളത്തില്‍ ആയിരിക്കും. ചെത്തല്ലൂര്‍ക്കാരന്‍ ആയിരുന്ന കുഞ്ഞുണ്ണി എന്നാ ഗുരുവില്‍ നിന്നും ചെണ്ട അഭ്യസിച്ച ശ്രീ പാട്ടശ്ശേരി രാമന്‍ ആയിരുന്നു വാദ്യ കലയുടെ ഗണപതി കയ്യ് കുറിച്ചത് .ഇദ്ദേഹത്തിന്റെ ശിഷ്യര്‍ ആയ ചാമി , കൃഷ്ണന്‍ തുടങ്ങിയവരുടെ വാദ്യസാധകം പിന്നീടുള്ള തലമുറകള്‍ക്ക് പ്രചോദനത്തിന്റെ പാത ഒരുക്കി .വേലകളും അയ്യപ്പന്‍ വിളക്കുകളും ആയിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്ന പ്രധാന അരങ്ങുകള്‍ .ഈ പരമ്പരയില്‍ നമുക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്നത് പരേതനായ ശ്രീ ഈങ്ങ ചാലില്‍ ഗോവിന്ദന്‍ ആണ് . ടെലിവിഷന്‍ ചാന്നലുകളില്‍ സ്വന്തം സംഗീതവും താളവും തിരയുന്ന നമ്മുടെ പുത്തന്‍ തലമുറ ഉണ്ണിയെ തേടിയെത്തുന്ന പൂതത്തിനെ ഇനിയും എത്ര നാള്‍ വരവേല്‍ക്കും ?

No comments:

Post a Comment